Followers

Tuesday, March 4, 2014

തുമ്പയുടെദുഃഖം


സുജയ മേനോൻ
പാടവരമ്പിലെ പൂത്തുമ്പപ്പെണ്ണിന്
നാണം മറന്നൊന്നു പൂത്തുലയാന്‍
ഓണവെയിലൊളിക്കാമുകനെത്തീല്ല;

നാളെ ത്തിരുവോണഘോഷമല്ലേ;
പാടേ നനഞ്ഞു കറുത്ത മുഖംപൊത്തി,
ആവണിക്കാറ്റിലൂടൂറിച്ചിരിച്ചും കൊണ്ടോ-
ണപുലര്‍വേള മെല്ലെയോതി,
"തുമ്പപ്പൂവേ നിന്‍റെ യുണ്മയെ ചൂടുവാന്‍
മാവേലിക്കില്ല തിടുക്കമൊട്ടും,
ഓണത്തിനെത്തുന്ന തമ്പുരാനിപ്പോഴായ്
ഏറെ പ്രിയം വര്‍ണ്ണപ്പൂക്കളത്രേ!
പലനിറച്ചേലയുടുത്തു തിളങ്ങുവോര്‍,
ഗമയില്‍ചമഞ്ഞു ഞെളിഞ്ഞു നടപ്പവര്‍,
ഉള്ളില്‍ വിഷമെന്നറിയാതുടലാകെ,
വാസനത്തൈലം പുരട്ടിയൊരുങ്ങിയോര്‍,
ദൂരെ ചുരംതാണ്ടിയെത്തുവോര്‍,
ചെട്ടിച്ചിപ്പൂക്കളി,വര്‍ക്കിതു കൊയ്ത്തുകാലം.
വാരിയണിയുന്നു മാവേലിയീപ്പുക്കള്‍,
ആമോദമോടെ തിളങ്ങട്ടെ ഉത്സവം
വെള്ളപ്പുടവയുടുത്തോള്‍ കൃശഗാത്രി,
ഉള്ളിലെ സൌരഭമല്ലാതെയൊന്നുമേ
കയ്യിലില്ലാത്തോള്‍ വയല്‍തുമ്പ,
കുഞ്ഞുപൂവേ നിന്നെയാര്‍ക്കുവേണം?
കാലത്തിനൊപ്പം നടക്കാനറിയാത്ത
പാവമോരമ്മൂമ്മ നെഞ്ചിലേറ്റും,
പാടാന്‍ മറന്നകവിതയായൂറൂന്ന
ഭാവനക്കല്ലാതെ,ഈ തിരക്കില്‍!"