Followers

Tuesday, March 4, 2014

ഒറ്റച്ചിറകുള്ള പക്ഷി

സലില മുല്ലൻ

ഓര്‍മ്മതന്‍ നേര്‍ത്തൊരു
അലപോലുമിളകാത്ത
മറവിതന്‍ കട്ടിക്കരിമ്പടത്താല്‍ മൂടി
നിന്റെലോകത്തുനിന്നെന്നെ
പ്പുറത്താക്കി
എങ്ങോട്ടുപോയി നീ,
എന്നെത്തനിച്ചാക്കി ?


സ്വപ്‌ന,മോഹങ്ങള്‍
ഒന്നിച്ചു പങ്കിട്ട  

ബാല്യ കൌമാരങ്ങളെന്നേ
കഴിഞ്ഞുപോയ്‌.


ചിരിച്ചും കരഞ്ഞും ഒന്നിച്ചുറങ്ങിയും മൂന്നു ദശാബ്ദങ്ങ-
ളൊന്നായ് ക്കഴിഞ്ഞു നാം.

രണ്ടു ചിറകുകളൊന്നിച്ചു ചേര്‍ത്തു നാം
പാരതന്ത്ര്യത്തിന്റെ വേലികള്‍
ഖണ്ഡിച്ചു .


വീഴ്ചയില്‍ താങ്ങായു-
യുര്‍ച്ചയില്‍ കൂട്ടായി
ഓരോ ചുവടിലു-
മൊന്നായ് നടന്നു നാം.

നിത്യ സൌഹാര്‍ദ്ദത്തിന്‍
നേരടയാളമായ്
നമ്മള്‍ തിളങ്ങീ,
നമിച്ചു ലോകം നമ്മെ.
 

ഒടുവിലൊരു നാളി-
ലെല്ലാം മറന്നു നീ
എന്നെച്ചവിട്ടിക്കടന്നുപോയ്
നിര്‍ദ്ദയം !

ഇടനെഞ്ചിലൊരു കൊട്ട
ക്കനല്‍ കോരിയിട്ടിട്ട്

ചൂടകറ്റാനായി വിശറിയാല്‍ വീശുന്നു.
 

നെഞ്ചകം പൊള്ളി
പ്പിടയുന്നതു കണ്ടു

തീകെടുത്താനായി
എണ്ണ നനക്കുന്നു !
 

പാതി പിന്നിട്ടൊരീ
ജീവിതപ്പാതയില്‍
ലക്ഷ്യമറിയാതുഴറി
നില്‍ക്കുന്നു ഞാന്‍ .
 

നെഞ്ചിലെരിയുന്ന കനലിനെ
ചിരികൊണ്ടു മൂടീട്ട്
എല്ലാം തണുത്തെന്നു
വെറുതെ നടിക്കുന്നു,

ഒറ്റച്ചിറകിനാല്‍ തപ്പിത്തടഞ്ഞു
പറക്കാന്‍ ശ്രമിക്കുന്നു, 

ഞാന്‍ വീണു പിടയുന്നൂ...

കാലചക്രത്തിന്‍
ഭ്രമണം  നിലച്ചെങ്കില്‍
സൂര്യ ചന്ദ്രന്മാര്‍
ഉദിക്കാതിരുന്നെങ്കില്‍
ഭൂമി കുറച്ചിടെ
പിന്നോട്ടു ചലിച്ചെങ്കില്‍
പോയകാലങ്ങള്‍
തിരിച്ചു ലഭിച്ചെങ്കില്‍ ....