Followers

Monday, February 3, 2014

കാക്കനാടന്റെ വഴി



ഡോ.എം.എസ്‌.പോൾ

മതത്തെ പിൻപറ്റി നിൽക്കുന്ന പാപബോധത്തെ ദുർബലമാക്കിക്കൊണ്ടുള്ള
ചിന്താപദ്ധതിയായിരുന്നു തന്റെ കൃതികളിൽ കാക്കനാടൻപിതുടർന്നത്.
അക്രമത്തിന്റെയും അരാജകത്വത്തിന്റെയും രതിയുടെയും കഥകൾ ബൈബിളിന്‌
സമാന്തരമായി സൃഷ്ടിച്ചുകൊണ്ട്‌ അവിടങ്ങളിലൊക്കെ നിലനിൽക്കുന്ന പാപികളുടെ
ലോകത്തെ പ്രതിനിധീകരിക്കുകയായിരുന്നു കാക്കനാടൻ. സത്യസന്ധതകൊണ്ട്‌
കാക്കനാടൻ
കപടാദർശങ്ങളെയും അധികാര കേന്ദ്രങ്ങളെയും തീഷ്ണമായി വിറകൊള്ളിക്കുന്നതിന്‌
കാക്കനാടന്‌ കഴിഞ്ഞിട്ടുണ്ട്‌.

       മലയാളിയുടെ ബോധാബോധതലങ്ങളിൽ കാര്യമായ ഇടപെടൽ നടത്തിയവരാണ്‌
കാക്കനാടനുൾപ്പെടെയുള്ള ആധുനികർ. സാഹിത്യത്തെ ഇത്തരത്തിൽ
പ്രസ്ഥാനവത്ക്കരിക്കുകയും തരംതിരിക്കുകയും ചെയ്യുന്നത്‌ കേവല അക്കാദമിക്‌
വ്യായാമങ്ങളാണെങ്കിലും അത്തരം ഒരു വിഭജനം കൊണ്ടുമാത്രമേ നവോത്ഥാന
എഴുത്തുകാരിൽ നിന്ന്‌ വ്യത്യസ്തമായി മനുഷ്യമനസ്സിലേക്കും
ഭാവനാലോകത്തേക്കും ആന്തരികപ്രയാണം നടത്തിയ ഈ എഴുത്തുകാരെ വേർതിരിച്ചു
കാണാൻ കഴിയൂ. വ്യവസ്ഥിതികളോടും സദാചാരസംഹിതകളുടെ കാപട്യനിലപാടുകളോടും
കൃതികളിൽകൂടി പ്രതികരിക്കാൻ കഴിഞ്ഞവരായിരുന്നു. ഒ.വി.വിജയൻ, കാക്കനാടൻ,
മുകുന്ദൻ തുടങ്ങിയ ആധുനിക എഴുത്തുകാർ. എഴുത്തുകാരൻ നേരിട്ട
പീഢാനുഭവങ്ങളിലൂടെ വായനക്കാരനെ ഒരു പരിധിവരെ കൊണ്ടുപോകാൻ ഇവർക്കുകഴിഞ്ഞു.

എഴുത്തിലും ജീവിതത്തിലും അരാജകത്വം നിറഞ്ഞ കാക്കനാടൻ ഇവരിൽ നിന്നും
വ്യത്യസ്തനുമായിരുന്നു. അവാർഡുകൾ മെരുക്കിയെടുക്കാത്ത ഒരു എഴുത്തുകാരനായി
തുടർന്നുവേന്നതാണ്‌ കാക്കനാടന്റെ ധൈക്ഷണിക ജീവിതത്തിന്‌ ഇത്രയേറെ
സാന്ദ്രത കൈവരുന്നതിന്‌ കാരണം. അവാർഡുകളുടെ എണ്ണം നോക്കിയായിരുന്നില്ല
കാക്കനാടൻ എന്ന എഴുത്തുകാരനെ മലയാളി വിലയിരുത്തിയത്‌. കാക്കനാടന്റെ
നോവലുകളുടെ കലാപരമായ മൂല്യത്തിനപ്പുറം അതിലെ ധീരമായ പ്രഖ്യാപനങ്ങൾക്ക്‌
ഹ്രസ്വകാലയളവിലെങ്കിലും മലയാളി ശ്രദ്ധനൽകി എന്നതാണീവിടെ പ്രധാനം.

       താന്ത്രികത, ആഭിചാരം, ക്ഷുദ്രപ്രയോഗം, പാപം, ലൈംഗികത, അനുസരണക്കേട്‌
എന്നിങ്ങനെയുള്ള ഹൈന്ദവ ക്രൈസ്തവ മതബോധത്തിലെ തമോഗുണങ്ങളെ തന്റെ
കൃതികളിലേക്ക്‌ കൊണ്ടുവരികയും അവയെ പിന്തുടർന്നുകൊണ്ട്  പൗരോഹിത്യത്തിനും
വരേണ്യബോധത്തിനുമെതിരുനിൽക്കുന്ന മനുഷ്യാവസ്ഥയുടെ സത്യസന്ധമായ വഴികളിലൂടെ
കാക്കനാടൻ സഞ്ചരിക്കുകയും ചെയ്യുന്നു. അജ്ഞതയുടെ താഴ്‌വര പോലുള്ള
നോവലുകളിലും ശ്രീചക്രം പോലുള്ള കഥകളിലും ഈ സമീപനം കാക്കനാടൻ
പിന്തുടരുന്നു.. രാഷ്ട്രീയം മതം ലൈംഗികത എന്നിവയോട്‌ സന്ധി ചെയ്യുകയോ
നിഷേധപൂർവ്വം അവയിൽ നിന്നൊഴിഞ്ഞുമാറുകയോ ചെയ്യാതിരുന്നുവേന്നതാണ്‌
കാക്കനാടന്റെ സാഹിത്യകൃതികളുടെ  സവിശേഷത. ഒരു
കത്തോലിക്കനല്ലാതിരുന്നതിനാൽ പള്ളി മതത്തിന്റെ വിരട്ടുമാർഗങ്ങൾക്കു
പുറത്തായിരുന്നു കാക്കനാടൻ. 
എം.പി.പോൾ, പൊൻകുന്നം വർക്കി തുടങ്ങിയവർക്കു
നേരിടേണ്ടിവന്ന മതപൗരോഹിത്യത്തിന്റെ വിലക്കുകളൊന്നും കാക്കനാടന്റെ
എഴുത്തുവഴിയിലുണ്ടായില്ല. വ്യക്തി സ്വാതന്ത്ര്യത്തിന്റെ അപാരമായ ഭൂമി
കാക്കനാടനു സ്വന്തമായിരുന്നു. അതുകൊണ്ടുതന്നെ സത്യം വിളിച്ചു
പറയുന്നതിന്‌ ഈ എഴുത്തുകാരന്‌ രണ്ടാമതൊന്നാലോചിക്കേണ്ടിവന്നില്ല. മതം
കമ്യൂണിസം എന്നിവയോട്‌ കലഹിക്കുകയും സഹവസിക്കുകയും സമദൂരം പാലിക്കുകയും
ചെയ്യുന്നുവെന്നത്‌ കാക്കനാടന്റെ എഴുത്തിന്റെ സവിശേഷതയാണ്‌. 'ഉഷ്ണമേഖല'
എന്ന നോവലിൽ കാക്കനാടൻ ഈ സ്വാതന്ത്ര്യം സമൃദ്ധമായി ഉപയോഗിക്കുന്നുണ്ട്‌.

കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ അപചയം ശിവൻകുട്ടിയിലൂടെ
ആവിഷ്ക്കരിച്ചപ്പോൾ അത്‌ കേരളത്തിലെ പാർട്ടിഘടങ്ങളിൽ സമ്മിശ്ര
പ്രതികരണമുളവാക്കിയതിനു കാരണവുമിതുതന്നെ. 
'ബാബേൽ' എന്ന കഥയിൽ കാക്കനാടൻ ഈ
വഴിയിൽ ഏറെ സഞ്ചരിക്കുന്നുണ്ട്‌. ബൈബിളിന്റെ പശ്ചാത്തലത്തിൽ നിന്ന്‌
വേർപെടുത്തി ബാബേൽ പരാമർശത്തെ നാട്ടുപുരാവൃത്തവുമായി ചേർന്ന്‌
ലോകകമ്യൂണിസത്തിന്റെ തകർച്ചയെ കലാത്മകമായി ഈ കഥയിൽ അവതരിപ്പിക്കുന്നു. ഈ
കഥയ്ക്ക്‌ ആഖ്യാനപരമായി ഏറെ സവിശേഷതകളുണ്ട്‌. മനുഷ്യൻ അവൻ നിർമ്മിച്ച
താത്വികയുക്തികളിൽ നിന്നും സാമൂഹികബന്ധങ്ങളിൽ നിന്നും
അന്യവത്ക്കരിക്കപ്പെടുന്നുവേന്ന വിചിത്രയാഥാർത്ഥ്യം ഇവിടെയുണ്ട്‌.
"കാവിലമ്മയുടെ രോഷത്തിന്റെ കഥപറയുന്ന തന്റെ രചനയ്ക്ക്‌ ബാബേൽ എന്ന പേരു
നൽകുകയും മൂലകഥയിലെ അനുഭവസത്തയെ കഥയുടെ കേന്ദ്രതത്വമായി സങ്കൽപിക്കുകയും
ചെയ്യുകവഴി തന്റെ കഥയിൽ കമ്യൂണിസ്റ്റ്‌ ഭരണക്രമത്തിനെതിരെ ഒരു കടുത്ത
വിമർശനത്തെ നിർദ്ദേശിക്കുകയാണ്‌ കാക്കനാടൻ ചെയ്തത്‌". എന്ന്‌ കെ.പി.അപ്പൻ
അഭിപ്രായപ്പെട്ടിട്ടുണ്ട്‌. (ബാബേലിന്റെ രാഷ്ട്രീയ വിവക്ഷകൾ: ചെറുകഥ
ആഖ്യാനവും അനുഭവസത്തയും )

       എഴുത്തിന്റെ വിശുദ്ധമാർഗങ്ങളെയും അധികാരത്തിന്റെ പ്രലോഭനങ്ങളെയും
നിരാകരിക്കാൻ കഴിഞ്ഞിടത്താണ്‌ കാക്കനാടൻ എന്ന ആധുനികൻ
വ്യത്യസ്തനാവുന്നത്‌. എഴുത്തുകാർ ചിട്ടപ്പെടുത്തി ജീവിതം നയിക്കുന്നവരും
സദാചാരത്തിന്റെ കാവൽഭടന്മാരും ആയിരിക്കണമെന്ന അർത്ഥത്തിൽ അവരെ സാംസ്കാരിക
നായകർ എന്നുവിശേഷിപ്പിക്കാറുണ്ട്‌. എഴുത്തുകാരന്റെ അരാജക
ജീവിതത്തെക്കുറിച്ച്‌ വേണ്ടത്ര ധാരണയില്ലാതെ സർവ്വ പ്രശ്നങ്ങൾക്കും
സാംസ്കാരിക നായകൻ മറുപടി പറയേണ്ടതുണ്ട്‌.  എന്ന വാദം പലപ്പോഴും നമ്മുടെ
സമൂഹം മുന്നോട്ടുവയ്ക്കാറുണ്ട്‌. എഴുത്തിന്റെ അപാരമായ
സ്വാതന്ത്ര്യത്തെക്കുറിച്ചോ കലാകാരന്റെ വിപുലമായ അധികാരത്തെക്കുറിച്ചോ
അജ്ഞരായി നിരവധി സാഹിത്യജീവനക്കാർ എപ്പോഴും അധികാരവർഗത്തിന്റെ ദാക്ഷിണ്യം
കാംക്ഷിച്ച് കാലം കഴിക്കുന്നുണ്ട്‌. സാംസ്കാരിക മന്ത്രിയാകാൻ സാധ്യതയുള്ള
സ്ഥാനാർത്ഥികൾക്കുവേണ്ടി പ്രചരണം നടത്തുക അതുവഴി വിലപിടിപ്പുള്ള അവാർഡുകൾ
ഉറപ്പിക്കുക തുടങ്ങിയ മ്ലേച്ഛമാർഗങ്ങളിൽ സഞ്ചരിക്കുന്ന നിരവധി കവികളും
കഥാകൃത്തുക്കളുമുണ്ട്‌. 
സാംസ്കാരിക പ്രാധാന്യമുള്ള നഗരങ്ങളിലേക്ക്‌
കുടിയേറി നട്ടെല്ലില്ലാത്ത ജീവിതം നയിക്കുന്ന ഇത്തരം
എഴുത്തുകാർക്കിടയിലാണ്‌ സത്യസന്ധതയും ആർജവത്വവുമുള്ള എഴുത്തുകാരന്റെ
കൃതികളും ജീവിതവും വ്യത്യസ്തമാകുന്നത്‌. ഇത്തരം വിഗ്രഹഭഞ്ജകർ അവരുടെ
സമകാലികതയിലല്ല പിൽക്കാല ചരിത്രത്തിലാണ്‌ ഇടം തേടുന്നത്‌. അങ്ങനെ
ശിഷ്യഗണങ്ങളും സ്തുതിപാടകരും നിഷ്ക്രമിക്കുമ്പോഴും ജീനിയസ്സുകൾ
തലയുയർത്തി നിൽക്കുന്നു അത്തരം പ്രതിഭാശാലികളുടെ നിരയിലായിരുന്നു
കാക്കനാടൻ. അധികാരസ്ഥാപനങ്ങളിൽ നിന്നും രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ നിന്നും
എഴുത്തുകാരൻ മാറിനിൽക്കണമെന്ന്‌ നിരന്തരം ആവർത്തിക്കുന്ന കാക്കനാടന്റെ
വഴിയിൽ കൂടുതലാളുകളില്ല എന്നത്‌ ഭീതിതമായ ഒരുസത്യമാണ്‌.