Followers

Thursday, January 2, 2014

കാര്യങ്ങള്‍ കാണപ്പെടുന്നതുപോലെയല്ല


രാംമോഹൻ പാലിയത്ത്

ബ്രസീലിലിയന്‍ എഴുത്തുകാരന്‍ പൌലോ കൊയ് ലോ എല്ലാ വര്‍ഷവും ഒരു കൃസ്മസ് കഥയെഴുതും. നമ്മുടെ ഓണപ്പതിവ് കഥകള്‍ പോലെ. ഇതില്‍ പരിഹാസമൊന്നുമില്ല. രണ്ട് വ്യത്യസ്ത ഓണക്കാലങ്ങളില്‍ സ്റ്റോക്കെല്ലാം തീര്‍ന്ന രണ്ടു മലയാളി എഴുത്തുകാരെ രണ്ട് മലയാളി പത്രാധിപന്മാര്‍ ഭീഷണിപ്പെടുത്തിയോ മുറിയിലടച്ചിട്ടോ എഴുതിപ്പിച്ച കഥകളാണ് മതിലുകള്‍ (ബഷീര്‍), മരപ്പാവകള്‍ (കാരൂര്‍) എന്നിവ. രണ്ടും ഒന്നാംകിട. മരപ്പാവകള്‍ എന്റെ അഭിപ്രായത്തില്‍ മലയാളത്തിലെ ഏറ്റവും നല്ല ചെറുകഥ. പോരാ - ലോകസാഹിത്യത്തിലെ തന്നെ ഏറ്റവും മികച്ച ചെറുകഥകളിലൊന്ന്.

ഇക്കുറി പൌലോ കൊയ് ലോയുടെ കഥ വന്നോയെന്നറിഞ്ഞില്ല. പൌലോ കൊയ് ലോ എന്റെ പ്രിയ എഴുത്തുകാരനുമല്ല. ബ്രസീല്‍ എന്നു കേള്‍ക്കുമ്പോള്‍ ഞാന്‍ പൌലോ കൊയ് ലോയേയും പെലെയേയുമല്ല ജോര്‍ജ് അമാദോവിനെയാണോര്‍ക്കുക. [മനുഷ്യമ്മാര് രണ്ടു തരം - ജോര്‍ജ് അമാദോയെ വായിച്ചവരും വായിക്കാത്തവരും]. നമ്മുടെ ദ്വയാര്‍ത്ഥവിവാദത്തിന്റെ പശ്ചാത്തലത്തില്‍ പറഞ്ഞാല്‍ ജോര്‍ജ് അമാദോയും സ്ത്രീവിരുദ്ധനാണ് - നിര്‍ഭാഗ്യവശാല്‍ മിക്കവാറും എല്ലാ നല്ല എഴുത്തുകാരെയും പോലെ. അങ്ങേരുടെ ഒരു വാചകം: one cannot fuck all the women in the world, but one can try!

അഞ്ചാറ് വര്‍ഷം മുമ്പത്തെ കൃസ്മസ്സിന് പൌലോ കൊയ് ലോ പ്രസിദ്ധപ്പെടുത്തിയ things are not what they seem എന്ന മനോഹരമായ കൃസ്മസ് കഥയുടെ സംഗ്രഹം ഇതാ:

കൊയ് ലോയുടെ നാടായ ബ്രസീലില്‍ കൃസ്മസ് കാലം കൊടുംചൂടുള്ള സമയമാണ്. അങ്ങനെ ഒരു കൃസ്മസ് കാലത്ത് രണ്ട് മാലാഖമാര്‍ ഒരു ബ്രസിലീയന്‍ പട്ടണത്തില്‍ കൃസ്മസ് ഒരുക്കങ്ങള്‍ കാണാനും ആളുകളുടെ ക്ഷേമമറിയാനുമായി വന്നുചേര്‍ന്നു - ഒരു വയസ്സന്‍ മാലാഖയും ഒരു ചെറുപ്പം മാലാഖയും. മാലാഖമാരാണെന്നറിയാതിരിക്കാന്‍ വേഷം മാറിയാണ് ഇവര്‍ വന്നത്. ആദ്യം ചെന്നത് ഒരു പണക്കാരന്റെ വീട്ടില്‍. വീടെന്നു പറഞ്ഞാല്‍പ്പോരാ, ഒരു കൊട്ടാരം. പണക്കാരന്‍ കടുത്ത ദൈവവിശ്വാസിയായതുകൊണ്ട് അയാള്‍ക്ക് മാലാഖമാരുടെ തലകള്‍ക്കു മുകളിലെ അദൃശ്യവലയം കാണാന്‍ പറ്റി. പക്ഷേ അങ്ങനെ അവരെ തിരിച്ചറിഞ്ഞിട്ടും അന്നു രാത്രി ആ വീടിന്റെ ബേസ്മെന്റിലേ അവരെ കിടത്താന്‍ പറ്റിയുള്ളു, കാ‍രണം അന്നവിടെ ഒരു വലിയ കൃസ്മസ് വിരുന്നു നടക്കുകയായിരുന്നു. അന്നാട്ടിലെ എല്ലാ വലിയ ആളുകളും പങ്കെടുക്കുന്ന ഒരു വലിയ വിരുന്ന്. എല്ലാ മുറികളും എന്‍ ഗേജ്ഡ്. ബേസ്മെന്റില്‍ വെന്റിലേഷന്‍ കുറവായതിനാല്‍ നല്ല ചൂടായിരുന്നു, എന്തോ ഭക്ഷണം കിട്ടിയതും കഴിച്ച് രണ്ട് മാലാഖമാരും ഉറങ്ങാതെ കിടന്നു. ആളുകളുടെ ആധിക്യം കൊണ്ടായിരിക്കണം, പെട്ടെന്ന് ബേസ്മെന്റിന്റെ മേല്‍ഭാഗം തകര്‍ന്ന് താഴേയ്ക്കിരുന്നു. വയസ്സന്‍ മാലാഖ എന്തു ചെയ്തു - അങ്ങേര് തന്റെ ദൈവിക ശക്തി ഉപയോഗിച്ച് തല്‍ക്ഷണം തന്നെ ആ വീട് പൂര്‍വരൂപത്തിലാക്കി. വന്നു കൂടിയവരും ഗൃഹനാഥനുമൊന്നും അറിയുന്നതിനു മുമ്പു തന്നെ എല്ലാം പഴയപടി! പിറ്റേന്ന് രാവിലെ പണക്കാരനോട് യാത്ര പറഞ്ഞ് അവര്‍ അവിടം വിട്ടു

അന്നു വൈകീട്ട് അവര്‍ ഒരു പാവപ്പെട്ട കുടുംബം താമസിക്കുന്ന കുടിലില്‍ ചെന്നു കയറി. അവര് ഈശ്വരവിശ്വാസികളല്ലായിരുന്നതുകൊണ്ട് പ്രഭാവലയമൊന്നും കണ്ടില്ല. ഏതായാലും വന്നു കയറിയ അതിഥികള്‍ക്ക് അവര്‍ കാറ്റു വരുന്ന മുറി തന്നെ കൊടുത്തു. പശുവിനെ കറന്ന് പാലെടുത്ത് തിളപ്പിച്ചു കൊടുത്തു. അവിടെയുണ്ടായിരുന്ന ഏറ്റവും നല്ല ഭക്ഷണം കൊടുത്തു. വീട്ടിലെ കുഞ്ഞിനെ നിലത്ത് പായയില്‍ ഇറക്കിക്കിടത്തി അതിഥികള്‍ക്ക് ഏറ്റവും നല്ല കിടയ്ക്ക തന്നെ കിടക്കാനും കൊടുത്തു. അന്നു രാത്രി അതിഥികള്‍ സുഖമായുറങ്ങി. പക്ഷേ പിറ്റേന്ന് രാവിലെ വീട്ടുകാരുടെ കരച്ചില്‍ കേട്ടാണ് ഈ മാലാഖമാര്‍ ഉണര്‍ന്നത്. നോക്കുമ്പോള്‍ ആ വീട്ടുകാരുടെ ഏകവരുമാനമാര്‍ഗമായിരുന്ന പശു രാവിലെ തൊഴുത്തില്‍ മരിച്ചു കിടക്കുകയാണ്. മാലാഖമാര്‍ക്ക് സങ്കടമായി. ഏതായാലും അവര്‍ക്ക് അടുത്ത സ്ഥലം തേടി പോകണമല്ലൊ, അവര്‍ യാത്ര പറഞ്ഞിറങ്ങി. വഴിയിലെത്തിയ പാടെ ചെറുപ്പക്കാരന്‍ മാലാഖ വയസ്സന്‍ മാലാഖയോട് തട്ടിക്കയറി: നമ്മളെ തിരിച്ചറിഞ്ഞിട്ടും നന്നായി പരിചരിക്കാതിരുന്ന ധനികന്റെ കൊട്ടാരം ഇടിഞ്ഞുവീണപ്പോള്‍ നിങ്ങളത് ഉടന്‍ തന്നെ ആരോരുമറിയാതെ ഒരു സെക്കന്റ് കൊണ്ട് ശരിയാക്കി. എന്നാല്‍ തിരിച്ചറിയാതിരുന്നിട്ടും മാലാഖമാരെയെന്നപോലെ നമ്മളെ പരിചരിച്ച ഒരു ദരിദ്രകുടുംബത്തിന്റെ ഏകവരുമാനമാര്‍ഗമായ പശു ചത്തുപോയിട്ട് ചെറുവിരലനക്കാതെ നിങ്ങള്‍ യാത്രയും ചോദിച്ച് പോന്നു. എവിടെപ്പോയി നിങ്ങടെ മന്ത്രശക്തി? നിങ്ങടെ കൂടെ ഒരു ചുവട് ഞാനിനി മുന്നോട്ടില്ല.

ഇതുകേട്ട് വയസ്സന്മാലാഖ ഇങ്ങനെ പറഞ്ഞു: ധനികന്റെ വീടിന്റെ അടിത്തറ സോളിഡ് സ്വര്‍ണം കൊണ്ടാണുണ്ടിക്കിയിരിക്കുന്നതെന്ന് എനിക്കറിയാമായിരുന്നു. എന്നാല്‍ ആ പഴയ കൊട്ടാരം അടുത്ത കാലത്ത് വിലയ്ക്കു വാങ്ങിയ ധനികന് അക്കാര്യമറിയില്ല. മര്യാദയില്ലാത്ത അയാള്‍ക്ക് അത്രയും സ്വര്‍ണം കൊടുക്കണ്ട എന്നു കരുതിയാണ് ആരുമറിയും മുമ്പെ ഞാനത് പൂര്‍വസ്ഥിതിയിലാക്കിയത്.

ഇനി ദരിദ്രന്റെ വീട്ടിലെ കാര്യം. ഇന്നലെ രാത്രി മരണത്തിന്റെ മാലാഖ വന്നപ്പോള്‍ ഞാന്‍ വിവരമറിഞ്ഞിരുന്നു. നമ്മള്‍ ഉറങ്ങിക്കിടക്കുന്നത് കണ്ട് അയാളെന്നെ വിളിച്ചുണര്‍ത്തി. ‘എന്താ ഇവിടെ’ എന്നു ചോദിച്ചു. ഭൂമിയിലെ കൃസ്മസ് ആഘോഷങ്ങള്‍ കാണാന്‍ വന്നതാണെന്ന് ഞാന്‍ പറഞ്ഞു. ‘നിങ്ങളെന്താ ഇവിടെ’ എന്ന് ഭയത്തൊടെ ഞാന്‍ ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞതുകേട്ട് ഞാന്‍ ഞെട്ടിപ്പോയി. അവരുടെ കുഞ്ഞിന്റെ ജീവനെടുക്കാനായിരുന്നു അയാള്‍ വന്നത്. അവരെപ്പറ്റി ഞാന്‍ പറഞ്ഞപ്പോള്‍ ആ കുഞ്ഞിന്റെ ജീവനെടുക്കുന്നതിനു പകരം അയാളാ പശുവിന്റെ ജീവനും കൊണ്ടുപോയി. മരണമലാഖ ഒരിടത്തുവന്നാല്‍ ഒരു ജീവനെങ്കിലും കൊണ്ടെ പോകൂ എന്ന് നിനക്കറിയാമല്ലൊ! മകനേ, കാര്യങ്ങളെല്ലാം കാണപ്പെടുന്നതുപോലെയല്ല.