Followers

Thursday, October 31, 2013

കേരളപ്പിറവി മാമാങ്കക്കാര്‍ക്ക് ...


ദയാഹരി
നാമകരണവും പിറന്നാള്‍ ആഘോഷവും
കാലമെത്രയായ് നാം കൊണ്ടാടി മടുക്കുന്നു
കസവ് ചേലകള്‍ ചുറ്റുന്ന പെണ്ണിനും
അവളില്‍ ഉറ്റു നോക്കുന്നോരാണിനും
അക്ഷരങ്ങളെ വ്യഭിചരിക്കുമെഴുത്തിനും
സംസ്കൃതിയെ വിറ്റ് തിന്നും രാഷ്ട്രീയത്തിനും
ഓര്‍മ്മകളെ വില്‍ക്കും ചാനല്‍ മാമാങ്കത്തിനും
ഓണവും വിഷുവും മറക്കും മലയാളിക്കും
ഒന്നാം തീയതിയെ ശപിക്കും കുടിയനും
ഒന്നാണെന്ന് നടിക്കും മതങ്ങള്‍ക്കും
ഹരിതമില്ലാത്ത ഗിരി നിരകള്‍ സാക്ഷിയായ്
മണലില്‍ മറയുന്ന നിളാ നദി സാക്ഷിയായ്
ചിതലെടുക്കുന്ന ഭാഷയെ സാക്ഷിയായ്
ചിതയിലേറിയ കാര്‍ഷിക ജീവിതം സാക്ഷിയായ്
രാത്രി പകലില്ലാതെ തെരുവില്‍ വില്‍ക്കുന്ന
നാട്ടു പെണ്ണിന്‍ മാനാഭിമാനങ്ങള്‍ സാക്ഷിയായ്
ഷണ്ടഭോഗത്തിന്‍ ഉന്മത്ത ലഹരിയില്‍
സ്വയം വിറ്റ് തിന്നുന്ന മനുജരെ സാക്ഷിയായ്
മഴുവെറിഞ്ഞവന്‍റെ മഹാമനസ്കതയെ
പഴമൊഴിക്കവികളുടെ നാട്ടുനന്മകളെ
കഥകളില്‍ കതിരിട്ട ഗ്രാമീണതകളെ
നിലവറയില്‍ നിധി കാക്കും ദൈവങ്ങളെ
വഴിപിരിഞ്ഞു പോയ കാലങ്ങളില്‍
ഉലകു തെണ്ടി വന്ന സംസ്കാര ബിംബങ്ങളെ
മനസ്സില്‍ ചേര്‍ത്തു വെച്ച് സഹതപിക്കുവാന്‍
അഭിനവമലയാണ്മ തന്‍ മധുരം രുചിക്കാന്‍
വര്‍ഷമെത്രയായ് നമ്മള്‍ പങ്കിടുന്നു
മിഥ്യയെന്നറിയുകിലും ഈ പിറന്നാള്‍ മധുരം