Followers

Friday, August 2, 2013

ലാപുട : കവിതയെ വായിക്കുമ്പോള്‍

സനൽ ശശിധരൻ


“കവിത എന്നെ ഭാഷയോടു ഘടിപ്പിക്കുന്ന വിജാഗിരിയാണ്...ജീവിതത്തിലേക്കും സമയത്തിലേക്കും ഞാന്‍ തുറക്കുകയും അടയുകയും ചെയ്യുന്നത് അതിന്റെ ഉത്തോലകധര്‍മ്മത്തിലൂടെ....അതിന്റെ ലോഹശരീരത്തെ തുരുമ്പെടുക്കാതെ കാക്കുന്നത് വായനയിലൂടെ ഇവിടെവന്നു നിറയുന്ന സ്നേഹം”

ഇത് ലാപുട അന്ധവിശ്വാസത്തിന്റെ അഞ്ചുകവിതകള്‍ എന്ന തന്റെ കവിതയ്കിക്കിട്ട മറുപടിക്കമന്റാണ്.എണ്ണം പറഞ്ഞ വാക്കുകളാലെഴുതുന്ന കൃശഗാത്രമായ കവിതകള്‍കൊണ്ട് അര്‍ത്ഥങ്ങളുടെ ആകാശം തുറന്നിടുന്ന കവിയാണ് ലാപുട.കവിതയെഴുതുക എന്ന പ്രക്രിയയെ അദ്ദേഹം എത്രമാത്രം വ്യത്യസ്തമായാണ് വീക്ഷിക്കുന്നതെന്ന് നോക്കുക.

* ഒന്നാമത്, അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാടില്‍ കവിതയ്ക്ക് ഒരു ലോഹശരീരമാണുള്ളത്.കവിത മുല്ലപ്പൂവ് ചൂടിയ പെണ്‍കൊടിയാണെന്നും മഴവില്ലിന്റെ നിറമുള്ളവളാണെന്ന മട്ടിലുമൊക്കെയുമുള്ള ശുദ്ധഭോഷ്ക്കുകള്‍ക്ക് നേരെ തീര്‍ത്തും ധിക്കാരപരമായ ഒരു വീക്ഷണമാണിത്.

*രണ്ടാമത്തേത്, ജീവിതത്തിലേക്കും സമയത്തിലേക്കും കവിയെ തുറക്കുകയും അടയ്ക്കുകയും ചെയ്യുന്ന (എല്ലായ്പ്പോഴും തുറന്നു തന്നെയോ അടഞ്ഞുതന്നെയോ ഇരിക്കാത്ത) ഒരു ഉപാധിമാത്രമാണ് കവിത.ഈ കാഴ്ചപ്പാട്, കവിതയെഴുതുന്നവന്‍ ശ്രേഷ്ഠനാണെന്ന തരത്തില്‍ കവികള്‍ക്ക്
കല്‍പ്പിച്ചുകൊടുത്തിട്ടുള്ളതും, ഇല്ലാത്ത കിരീടം സ്വയം ചുമന്ന് ഇളിഭ്യരാകുന്ന മട്ടിലുള്ളതുമായ കവികളുടെ അപ്രമാദിത്വത്തെ വെല്ലുവിളിക്കുന്ന ഒന്നാണ്.താന്‍ ഒരു സാധാരണ മനുഷ്യനാണെന്നും കവിതയുടെ ലോഹശരീരത്തിന്റെ ഉത്തോലകധര്‍മ്മത്താല്‍ പുറത്തേക്കും അകത്തേക്ക്
തുറന്നടയുന്ന നിമിഷങ്ങളെമാത്രം ആശ്രയിച്ച് കവിയായി മാറുന്നവനാണെന്നും ഉള്ള വിശാലമായ ഒരു തുറന്നുപറച്ചിലാണത്.

*മൂന്നാമത്തേത്, കവിതക്ക് പേലവമായ സ്ത്രൈണശരീരമല്ലെന്നിരിക്കിലും, ഉരുക്കുകൊണ്ടുള്ള ലോഹശരീരമാണുള്ളത് എന്നിരിക്കിലും അതും നാശം സംഭവിക്കുന്നത് തന്നെ.കലാസൃഷ്ടി അനശ്വരമാണ് എന്ന വാദത്തെ ഖണ്ഡിക്കുന്ന ഒരു പ്രസ്താവനയാണിത്. വായനയിലൂടെ വന്നു നിറയുന്ന സ്നേഹം ഇല്ലായിരുന്നു എങ്കില്‍ കവിത തുരുമ്പിച്ചുപോകുമായിരുന്നു എന്ന് തുറന്നു പറഞ്ഞുകൊണ്ട് അര്‍ത്ഥപൂര്‍ണ്ണമായ വായനകള്‍ എഴുത്തിന്റെയും കലാസൃഷ്ടിയുടേയും നിലനില്‍പ്പിന് എത്രമാത്രം അനിവാര്യമാണ് എന്ന യാഥാര്‍ത്ഥ്യത്തെ കാട്ടിത്തരുകകൂടി ചെയ്യുന്നു ലാപുട.

*നാലാമതായും ആത്യന്തികമായും ഈ വാചകത്തില്‍ ഗുപ്തമായിരിക്കുന്ന ഒന്നുകൂടിയുണ്ട്.ഒരു ഗ്രാമീണപ്പെണ്‍കൊടിയെ മയക്കുന്നപോലെ കണ്ണും കയ്യും കാണിച്ച് എളുപ്പത്തില്‍ മെരുക്കിയെടുക്കാവുന്ന ഒന്നല്ല തന്റെ കവിതയെന്നും അതിന് ഉരുക്കിന്റെ സ്വഭാവമാണുള്ളതെന്നും അതിനാല്‍ മര്‍മ്മഭേദിയായ ഒരു ചുറ്റികപ്രഹരം കൊണ്ടെന്നപോലെ തികച്ചും ഏകാഗ്രമായ വായനയില്‍ക്കൂടി മാത്രമേ തന്റെ കവിതയെ ആസ്വദിക്കാന്‍ സാധിക്കൂ എന്നുമുള്ള ഒരു
ഓര്‍മ്മപ്പെടുത്തലാണത്.

തീര്‍ച്ചയായും വളരെ ആലോചിച്ചുറപ്പിച്ച് എഴുതിയ ഒരു കമെന്റാണിതെന്നൊന്നും പറഞ്ഞ് അപഹാസ്യനാകാന്‍ ഞാന്‍ തയ്യാറല്ല.ഒരു കവിതയിലെന്നപോലെ സത്യസന്ധമായ കാവ്യവീക്ഷണത്തിലേക്ക് ലാപുട തുറന്നടഞ്ഞപ്പോള്‍ സംഭവിച്ച ഒരു വെളിപാടുമാത്രമാവും ഇതും.എന്തു തന്നെയായാലും പരമ്പരാഗതമായ കാവ്യശൈലിയെ അദ്ദേഹം എന്തുകൊണ്ട് നിരസിക്കുന്നു എന്നും അകാല്‍പ്പനികവും ജീവിതത്തിന്റെ പാചകപ്പാത്രത്തില്‍ ഉണങ്ങി ഒട്ടിപ്പിടിച്ചതുമായ വാക്കുകള്‍കൊണ്ട് എന്തിന് കവിത തുന്നുന്നു എന്നതിനും അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും അറിഞ്ഞോ അറിയാതെയോ ഉണ്ടായ, കരുത്തുറ്റ ഒരു വിശദീകരണം തന്നെയാണിത്.ഇതു വായിച്ചിട്ട് കവിത എന്ന വിജാഗിരിയിലൂടെ ജീവിതത്തിലേക്കും
സമയത്തിലേക്കും തുറക്കുകയും അടയുകയും ചെയ്യുന്ന ഒരു സാധാരണ മനുഷ്യനാണ് കവി എന്ന് ആരെങ്കിലും നിര്‍വ്വചിച്ചാല്‍ അതില്‍ ഒരുതര്‍ക്കത്തിന് വഴിയുണ്ടാകുമെന്നു തോന്നുന്നില്ല.അത്രമാത്രം വിപുലമായ അര്‍ത്ഥങ്ങള്‍ ഈ രണ്ടുവരികളില്‍ സമര്‍ത്ഥമായി ഒളിഞ്ഞിരിക്കുന്നുണ്ട്.ഒരു ലാപുട കവിതപോലെ മനോഹരമായ വീക്ഷണം.