Followers

Thursday, July 4, 2013

വീസ്വാവ ഷിംബോർസ്ക - ബാഹുല്യങ്ങൾക്കിടയിൽ

പരിഭാഷ: വി.രവികുമാർ

szymborska16



ഞാനെന്താണോ, അതാണു ഞാൻ.
ഏതൊരാകസ്മികതയും പോലെ
ഒരു പ്രഹേളിക.

എന്റെ പൂർവികർ
മറ്റു ചിലരാകാമായിരുന്നതല്ലേ,
മറ്റൊരു കൂട്ടിൽ നിന്നെനിക്കു
പറന്നുയരാമായിരുന്നല്ലോ,
മറ്റൊരു മരത്തിന്റെ ചുവട്ടിൽ നിന്ന്
ഒരു ശല്ക്കജീവിയായിട്ടെനിക്കിഴഞ്ഞിറങ്ങാമായിരുന്നല്ലോ.

പ്രകൃതിയുടെ അണിയറയിൽ
വേഷങ്ങളെത്രയെങ്കിലുമാണ്‌:
ചിലന്തിയുടെ, കടല്ക്കാക്കയുടെ, പെരുച്ചാഴിയുടെ.
ഏതു വേഷവും ശരിക്കു പിടിച്ചുകിടക്കും,
എടുത്തിട്ടാല്പിന്നെ പിഞ്ഞിത്തീരും വരെ
അതിട്ടു നടക്കുകയും വേണം.

മറ്റൊന്നു തിരഞ്ഞെടുക്കാൻ
എനിക്കും അവസരം കിട്ടിയില്ല;
അതിൽപ്പക്ഷേ, എനിക്കു പരാതിയുമില്ല.
ഇത്ര വേറിട്ടതല്ലാത്തതൊന്നായാനെ ഞാൻ.
ചിതല്പുറ്റിൽ നിന്ന്, മത്തിക്കൂട്ടത്തിൽ നിന്ന്,
ഇരമ്പുന്ന തേനീച്ചപ്പറ്റത്തിൽ നിന്നൊന്ന്,
കാറ്റുലയ്ക്കുന്ന ഭൂഭാഗത്തിലൊരിഞ്ച്.

ഇത്ര ഭാഗ്യം കിട്ടാത്ത ജന്മമൊന്ന്,
കമ്പിളിരോമത്തിനായി,
ക്രിസ്തുമസ് വിരുന്നിനായി
വളർത്തപ്പെടുന്നതൊന്ന്;
ഒരു സ്ഫടികച്ചതുരത്തിൽ നീന്തിനടക്കുന്നതൊന്ന്.

കാട്ടുതീ എരിഞ്ഞടുക്കുമ്പോൾ
വേരിറങ്ങിനില്ക്കുന്ന ഒരു മരം.

പിടി കിട്ടാത്ത സംഭവങ്ങൾ ചവിട്ടിക്കുതിച്ചു പായുമ്പോൾ
ഞെരിഞ്ഞമരുന്ന ഒരു പുല്ക്കൊടി.

ഇരുട്ടു കൊണ്ടു ചിലരുടെ കണ്ണഞ്ചിച്ച
ഒരു രാത്രിജീവി.

ആളുകളിൽ ഞാനുണർത്തുന്നതു ഭയമോ,
അറപ്പോ,
സഹതാപമോ മാത്രമായിരുന്നെങ്കിൽ?

മുന്നിൽ വഴികളെല്ലാമടഞ്ഞ മറ്റൊരു ഗോത്രത്തിലാണു
ഞാൻ പിറന്നിരുന്നതെങ്കിൽ?

വിധി ഇതുവരെയും
എന്നോടു കരുണ കാണിച്ചുവെന്നു തോന്നുന്നു.

സന്തുഷ്ടനിമിഷങ്ങളുടെ ഓർമ്മ
എനിക്കുണ്ടാവണമെന്നുണ്ടായിരുന്നില്ല.

താരതമ്യങ്ങൾ ചെയ്യാനുള്ള എന്റെ പ്രവണത
എനിക്കു കിട്ടണമെന്നുണ്ടായിരുന്നില്ല.

വിസ്മയമെന്ന സ്വഭാവമില്ലാത്ത ഒരാളായേനെ ഞാൻ,
എന്നു പറഞ്ഞാൽ,
തീർത്തും വ്യത്യസ്തനായ ഒരാൾ.