Followers

Saturday, May 4, 2013

യക്ഷരാഗം



  എസ്‌  സരോജം
ഇവിടെ ....... ഹാ ... കഷ്ടം !
കണ്ണും കാതും ഇറുകെ അടയ്ക്കണമെന്നു തോന്നിയിട്ടുണ്ട് . എവിടേക്കെങ്കിലും ഓടി രക്ഷപ്പെടാൻ തോന്നിയിട്ടുണ്ട് .
പക്ഷേ , എങ്ങോട്ടു പോകും ?
അനാഥശില്പങ്ങൾക്കു എവിടെയാണൊ
രഭയസ്ഥാനം ?
രക്ഷകനും ശിക്ഷകനും ഒരേ മുഖം , പകൽവെളിച്ചത്തിൽ സേവനത്തിന്റെ സുഗന്ധവും രാവിരുളിൽ രതിയുടെ തീക്ഷ്ണഗന്ധവും പ്രസരിപ്പിക്കുന്ന മുഖം . വയ്യ ; മടുത്തു . ആത്മഹത്യ ചെയ്യാൻ കൊതിച്ചുപോകുന്നു പക്ഷേ , ആത്മഹത്യ ഒരു പരിഹാരമാവില്ലല്ലൊ . വിധിശിഷ്ടം അനുഭവിച്ചു തീർക്കാൻ വീണ്ടും ജന്മമെടുക്കേണ്ടിവന്നാലോ ? അന്നും ഇതേപോലെ .......
ഓഹ് ....... ഓർക്കാൻ കൂടി പേടിയാവുന്നു .
പ്രിയസുന്ദരീ , നിന്നെ സന്തോഷിപ്പിക്കാൻ ഞാനെന്താണു ചെയ്യേണ്ടത്  ? യുവാവ് സ്നേഹപൂർവ്വം ചോദിച്ചു
നല്ലവനായ ചെറുപ്പക്കാരാ , നിനക്കു കഴിയുമോ ഒരു നഗ്നശില്പമായി എന്നെ തൊട്ടുരുമ്മി നിൽക്കാൻ  ?
ചോദ്യം കേട്ട് യുവാവ് സ്തംഭിച്ചുനിന്നു .
അവൾ തുടർന്നു ;പ്രപഞ്ചസ്രഷ്ടാവ് സമസ്ത ജീവികളെയും ഇണകളായിട്ടല്ലേ സൃഷ്ടിച്ചത് ? നിദ്രയിലായിരുന്ന ആദാമിന്റെ വാരിയെല്ലൂരിയെടുത്ത് അവന് ഒരു കൂട്ടുകാരിയെ ഉണ്ടാക്കിക്കൊടുത്ത ദൈവത്തെക്കുറിച്ച് ആ ശില്പിക്കു കേട്ടറിവില്ലേ ?
ശിലയുടെ ദാഹം അദ്ദഹത്തിനറിയില്ലെന്നുണ്ടോ ?
ഹൃദയത്തിന്റെ അഗാധതയിൽനിന്നുയരുന്ന നിലവിളി അദ്ദേഹം കേൾക്കുന്നില്ലേ ?
ഒരുപക്ഷേ , ആ ശില്പി ഒരു സാഡിസ്റ്റായിരിക്കാം ; സ്വന്തം സൃഷ്ടിയുടെ നിരാശയിലും വേദനയിലും ആനന്ദിച്ചഹങ്കരിക്കുന്നവൻ . പ്രിയമുള്ള യുവാവേ , നീ എനിക്ക് ഒരുപകാരം ചെയ്യണം ; ആ ശില്പിയെ കണ്ടുപിടിച്ച് ഇവിടെ കൊണ്ടുവരണം . എവിടെ എന്റെ യക്ഷൻ എന്ന് ഉറക്കെയുറക്കെ ചോദിക്കാൻ
യുവാവ് യാത്രയായി .
ഒരു മഹാനഗരത്തിൽ വിഖ്യാതനായൊരു കവിയുടെ സ്മാരകത്തറയിൽ ആ ശില്പി ഉണ്ടായിരുന്നു . മറ്റൊരു ശില്പത്തെ ചെത്തി മിനുക്കുകയായിരുന്നു .
പ്രപഞ്ച സൗന്ദര്യം മുഴുവൻ ശരീരത്തിലും പ്രകൃതിയുടെ ദാഹം മുഴുവൻ ഹൃദയത്തിലും ആവഹിച്ച ഒരു പെണ്ണിന്റെ ശില്പമായിരുന്നു അത്
ഹേ , ശില്പി , അങ്ങെന്തിനാണ് സുന്ദരികളായ സ്ത്രീകളെ വിവസ്ത്രകളാക്കി പ്രതിഷ്ടിക്കുന്നത് ?ഇത് ക്രൂരതയാണ് . യുവാവ് ഉറക്കെ വിളിച്ചുപറഞ്ഞു .
ശില്പി മെല്ലെ മുഖം തിരിച്ച് യുവാവിനെ ഒന്നു നോക്കി . വീണ്ടും സൃഷ്ടികർമത്തിൽ വ്യാപൃതനായി .
ഇണയായിരിക്കേണ്ടവയെ ഒറ്റയ്ക്കു കുടിയിരുത്തുന്ന താങ്കൾ മാ നിഷാദ പാടിയ കാവ്യസംസ്കാരത്തെപ്പോലും ധിക്കരിക്കുകയല്ലെ ? യുവാവിന്റെ പ്രതിഷേദ്ധധസ്വരമുയർന്നു .
അങ്ങയുടെ  സൃഷ്ടികൾ എല്ലാവരും കണ്ടാസ്വദിച്ചെന്നിരിക്കാം , പ്രശംസാവചനങ്ങൾ ചൊരിയുകയും പുരസ്കാരങ്ങൾ നൽകി ആദരിക്കുകയും ചെയ്യുമായിരിക്കാം . പക്ഷേ , മഹാനായ ശില്പിയോട് എനിക്കൊരപേക്ഷയുണ്ട് :
നഗ്നശിൽപങ്ങളുടെ ഏകാന്തവാസത്തിന് അറുതി വരുത്താൻ ദയവുണ്ടാകണം
എന്റെ സൃഷ്ടികൾ സുന്ദരവും അർഥപൂർണ്ണവും ആകുന്നത് അവ അങ്ങനെതന്നെ ആയിരിക്കുന്നതുകൊണ്ടാണ് .
ശില്പിയുടെ മറുപടി കേട്ട് എന്തോ നിശ്ചയിച്ചുറച്ചവനെപ്പോലെ യുവാവ് പറഞ്ഞു :
എങ്കിൽ ഞാനതു ചെയ്യും . അനാഥശില്പങ്ങളുടെ ശോകാഗ്നിയിൽ ഭൂതലം വെന്തെരിയുംമുമ്പ് എനിക്കതു ചെയ്തേപറ്റൂ .
ശില്പി യുവാവിനെ തുറിച്ചുനോക്കി .ദൃഢനിശ്ചയത്തോടെ നടന്നകലുന്ന യുവാവിനെ നോക്കിനില്ക്കെ  ശില്പിയുടെ ഉളളിൽ ഒരു ചോദ്യം അലയടിച്ചുയർന്നു :
ഇവൻ എന്റെ സൃഷ്ടിനിയമം തെറ്റിക്കുമോ ???
പെട്ടെന്നുതന്നെ അദ്ദേഹം ചീവുളി കയ്യിലെടുത്തു .........