Followers

Tuesday, April 2, 2013

കൊച്ചുബാവയുടെ കഥാലോകം


 ഫൈസൽബാവ 

ഏറെ ആകുലതകള്‍ മനസ്സില്‍ പേറി, മറ്റാരും നടക്കാത്ത വഴിയന്വേഷിച്ച് വീണുകിട്ടിയ കഥാബീജത്തെ തേച്ചുമിനുക്കിയെടുത്ത്‌ കറുത്തഹാസ്യത്തില്‍ പൊതിഞ്ഞ്‌ നല്കിയിരുന്ന ടി. വി. കൊച്ചുബാവ എന്ന കഥാകാരന്‍ 1999 നവംബറിലെ ഒരു തണുത്ത പ്രഭാതത്തില്‍ പറയാന്‍ എന്തെല്ലാമോ ബാക്കിവച്ച് ജീവിതത്തില്‍ നിന്നും നടന്നകന്നു. കൊച്ചുബാവയുടെ കഥാലോകം വളരെ വ്യത്യസ്തമായിരുന്നു. കറുത്തചിരിയില്‍ കുതിര്ന്ന യാഥാര്‍ത്ഥ്യങ്ങളെ തന്റെതായ ശൈലീവിന്യാസത്തിലേക്ക് ഉരുക്കിയെടുത്ത കഥകള്ക്കിന്നും സമകാലികപ്രസക്തിയുണ്ട്.
നഗ്നമാക്കപ്പെട്ട ജീവിതത്തിനു മുകളില്‍ കയറിനിന്ന് ‘എടോ ഇതാണ് വഴിയെന്നും, ഇങ്ങനെയും വഴിയുണ്ടെന്നും’ സങ്കോചമില്ലാതെ വിളിച്ചുപറയാനുള്ള ആര്ജ്ജവം കൊച്ചുബാവയുടെ കഥകളില്‍ കാണാം. ആധുനികതയുടെ കാലത്ത്‌ ആ ചൂടുപറ്റിവന്ന കഥാകൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കുകയും, ഉത്തരാധുനികതയുടെ തീരത്തില്‍ നില്ക്കുമ്പോളും എഴുത്തിന്റെ വഴിയില്‍ വേറിട്ടുനിന്നുകൊണ്ട് കഥയിലൂടെ തന്റെ വ്യതിരിക്തശബ്ദം കേള്പ്പിക്കുവാന്‍ കൊച്ചുബാവക്ക് കഴിഞ്ഞിരുന്നു എന്നതാണ് മറ്റുള്ളവരില്‍ നിന്നും ബാവയെ വേറിട്ടുനിറുത്തുന്നത്. പ്രശസ്ത നിരൂപകനായ എന്‍. ശശിധരന്‍, ബാവയുടെ കഥാവീക്ഷണത്തെ ഇങ്ങനെ നിരീക്ഷിക്കുന്നു “കാല്‍നൂറ്റാണ്ടുകാലത്തെ കേരളീയ ജീവിതം നമ്മളിലേല്പിച്ച മുറിപ്പാടുകളും വര്ത്തമാനത്തോടുള്ള നമ്മുടെ ഹതാശമായ ഏറ്റുമുട്ടലുകളും കീഴടങ്ങലും, നമ്മുടെ നോവും, ദുരിതവും, ആര്ത്തിയും ആസക്തിയും കാപട്യങ്ങളും, പകയും, പോരും, കുതികാല്‍വെട്ടും വിജയാഘോഷങ്ങളുമെല്ലാം മറ്റൊരു വിനീതമായ ചരിത്രകാരനായി അകന്നു നിന്നുകൊണ്ട് കൊച്ചുബാവ വരച്ചുവെക്കുന്നു”. എന്നാല്‍ അകാലത്തില്‍ പൊലിഞ്ഞ കൊച്ചുബാവയുടെ കഥാലോകത്തെപ്പറ്റി ഇനിയും നല്ല പഠനം ഉണ്ടായിട്ടില്ല എന്നതാണ് സത്യം. 1999 നവംബര്‍ 25നാണ് അദ്ദേഹം നമ്മോട് വിട പറഞ്ഞത്‌.
തന്റെ മുന്നിലുള്ളവരുടെ വേദന തന്റേതുപോലെ കാണുകയും സമൂഹത്തില്‍ കാണുന്ന കൊള്ളരുതായ്മകള്‍ക്കെതിരെ കഥകളിലൂടെ പ്രതികരിക്കുകയും രോഷാകുലനാകുകയും ചെയ്യുന്ന കൊച്ചുബാവ കറുത്തയാഥാര്ത്ഥ്യങ്ങള്ക്കെതിരെ നിരന്തരം കലഹിച്ചിരുന്നു. സമൂഹത്തിലെ നെറികേടുകളെപ്പറ്റിയുള്ള കടുത്ത ആകുലത അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. ഈ ഹൃദയഭാരമകാം കഥകളില്ലാത്ത ലോകത്തേക്ക് അദ്ദേഹം വേഗത്തില്‍ പറന്നു പോയതിനു കാരണം. മലയാളത്തിലെ മികച്ച പത്ത്‌ കഥകള്‍ തെരഞ്ഞെടുത്താല്‍ അതില്‍ കൊച്ചുബാവയുടെ കഥകളെ ഉള്പ്പെടുത്താതെ ആ പട്ടിക പൂര്ണ്ണമാകില്ല. അദ്ദേഹത്തിന്റെ, നിരൂപകശ്രദ്ധ പിടിച്ചുപറ്റാതെ പോയ ‘നനഞ്ഞ ശിരോവസ്ത്രങ്ങള്‍’ ‘കൊക്കരണി’, ‘അടുക്കള’, ‘പ്രണയം’. എന്നീ നാലു കഥകളിലൂടെ ഒരു സഞ്ചാര ശ്രമമാണ് ഇത്.

1.നനഞ്ഞ ശിരോവസ്ത്രങ്ങള്‍

മനുഷ്യന്റെ യുവത്വം നഷ്ടമാകുന്നതോടെ നരവീണ ശരീരം ഒരു ഭാരമായി മാറുന്നുവെന്ന അവസ്ഥ കൊച്ചുബാവ വൃദ്ധസദനം എന്ന നോവലിലും മറ്റു പല കഥകളിലും വളരെ ഭംഗിയായി വരച്ചുകാട്ടുന്നുണ്ട്. ഈ കഥയിലും അത്തരത്തിലുള്ള ആകുലതകള്‍ പേറുന്ന ഒരപ്പൂപ്പനും അമ്മൂമ്മയുമാണ് പ്രധാന കഥാപാത്രങ്ങള്‍. എന്നാല്‍ അവര്‍ തങ്ങളുടെ സമൂഹത്തിലെ മൂല്യച്യുതികള്ക്കൊപ്പംസഞ്ചരിക്
കുകയും അതിലെ ദുരന്തങ്ങള്‍ ആസ്വദിക്കുകയും തങ്ങള്‍ തന്നെ ഒരു ഭാരമാണെന്നത് സ്വയം അനുഭവിച്ച് ആസ്വദിച്ചു ജീവിക്കുക എന്നതാണ് ഇവര്‍ പുലര്ത്തിപ്പോരുന്ന രീതി. അവര്‍ കൈകള്‍ കോര്ത്തു പിടിച്ചു വേച്ചു വേച്ചു നടക്കുന്നത് സേവ്യര്‍ തന്റെ ഭാര്യയെ അടിച്ചുപുറത്താക്കുന്നത് കാണാനാണ്. ഒരു പെണ്ണിന്റെ എല്ലാ ദൈന്യതയെയും സമൂഹം വെറും കാഴ്ചക്കാരായി നോക്കിനില്ക്കുന്നതിനെ കറുത്ത ചിരിയോടെയാണ് കഥാകൃത്ത്‌ വിമര്ശിക്കുന്നത്. “ചെറുതായി മഴയുണ്ടായിരുന്നു, ആ സമയത്ത്‌. മഴയില്‍ കുതിര്ന്ന ചെമ്മണ്ണില്‍ അവളുടെ കരച്ചിലും ദേഹവും അനാഥമായി കിടന്നു. പിരിഞ്ഞുപോകുന്നവരുടെ പാദങ്ങളോളം ചെന്നുതട്ടി അവളുടെ കരച്ചില്‍ ലോപിച്ചുപോകുകയും ചെയ്തു. അവരുടെ ഹൃദയത്തോളം കരച്ചിലെത്തിക്കാന്‍ കഴിയാതെ പോയിടത്താണ് അവളുടെ വന്‍പരാജയം”. സ്ത്രീകളോട് സമൂഹം കാണിക്കുന്ന അവഗണനയും പുരുഷാധിപത്യത്തിന്റെ നേര്ക്കാഴ്ചയുമാണ് ഇവിടെ വരച്ചുകാട്ടുന്നത്. ഈ കാഴ്ചയാണ് അവിടെ കൂടിയിരുന്നവര്‍ ഒരു പ്രതികരണവും ഇല്ലാതെ കണ്ടുതീര്ക്കുന്നത്. ഇത്തരം കാഴ്ചകള്‍ തേടിയലയുകയാണ് കഥയിലെ അപ്പൂപ്പനും അമ്മൂമ്മയും.
ഒരു സമൂഹം കറുത്ത യാഥാര്ത്ഥ്യങ്ങളെ സ്വീകരിക്കുക വഴി ആ സമൂഹത്തിലെ വൃദ്ധര്ക്ക് ഏറെ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരുമെന്ന് ഈ കഥയില്‍ ഭംഗിയായി അവതരിപ്പിക്കുന്നുണ്ട്. ഈ ബോധം അപ്പൂപ്പനിലും അമ്മൂമ്മയിലും ഉള്ളതിനാലാണ് സ്വന്തം മകളുടെ വീടിനുമുന്നിലുള്ള മാവിന്‍ചുവട്ടില്‍ അവര്‍ രാത്രി തള്ളിനീക്കുന്നത്. വൈകിയെത്തിയാല്‍ ചങ്ങലയഴിച്ചുവിട്ട നായ ആക്രമിക്കുമെന്നത് ഒരു പ്രതീകമാണ്. സ്വന്തം മാതാപിതാക്കളെ വൃദ്ധസദനത്തിലയച്ച് ജീവിതം സുഖിക്കുന്നവര്ക്കായി ഒരുക്കിവെച്ച ചോദ്യങ്ങളാണ് ഈ കഥ. കഥയില്‍ അപ്പൂപ്പനും അമ്മൂമ്മയും തെറ്റിപ്പിരിയുന്ന ഭാഗം എത്ര തന്മയത്വത്തോടെയാണ് കൈകാര്യം ചെയ്തിരിക്കുന്നത്.
ഇനിയുള്ള കാലം ജയിലിലെ ഭക്ഷണം കഴിച്ച് സുഖമായി കഴിയാമെന്ന തോന്നല്‍ ഒരു പിതാവില്‍ ഉണ്ടാകാന്‍ തന്നെ കാരണം തങ്ങളുടെ വാര്ദ്ധക്യകാലത്തെ ശ്രദ്ധിക്കുന്നില്ല എന്ന് മാത്രമല്ല ഉപദ്രവിക്കുകയും ചെയ്യുന്ന മക്കള്‍ ഉണ്ടാകുമ്പോഴാണ്. കഥയിലെ ചേന്ദു എന്ന കഥാപാത്രം തന്റെ മൂത്ത മകനെ കൊന്ന്‌ ജയിലില്‍ പോയാലും കുഴപ്പമില്ല എന്ന് ചിന്തിക്കുന്നത് അതുകൊണ്ടാണ്. വാര്ദ്ധക്യകാലത്തെ ദുരവസ്ഥയെ ഈ ഭാഗം വളരെ നന്നായി ചിത്രീകരിക്കുനുണ്ട്. കഥാകാരനിലെ കൈക്കരുത്താണ് ആഖ്യാനത്തിന്റെ ശക്തി. കൈക്കരുത്ത് ധൈര്യമാണ്. ധൈര്യത്തെ വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്തുന്നവനാണ് വിജയി. കൊച്ചുബാവ ഈ കഥയില്‍ ധൈര്യം വേണ്ടുവോളം പ്രയോജനപ്പെടുത്തിയിട്ടുണ്ട്. 1993 ല്‍ എഴുതിയ ഈ കഥയുടെ സമകാലിക പ്രസക്തി ഏറിവരികയാണ്.

2.കൊക്കരണി

വളരെ യാന്ത്രികമായ ജീവിതസാഹചര്യത്തെ കൂട്ടിയിണക്കി ജീവിക്കുവാന്‍ ശ്രമിക്കുന്ന ഒരു സമൂഹം ബന്ധങ്ങളുടെ പവിത്രതയില്‍ അത്ര വ്യാകുലപ്പെടുകയില്ല എന്നത് കൊച്ചുബാവ വളരെ മുമ്പുതന്നെ തിരിച്ചറിഞ്ഞുരുന്നു. ക്ലോണിങ്ങിന്റെ സാദ്ധ്യതകള്‍ അത്രയൊന്നും ചര്ച്ചചെയ്യപ്പെട്ടില്ലാത്ത കാലത്താണ് കൊക്കരണി എന്ന കഥ കൊച്ചുബാവ എഴുതുന്നത്.
ഇമ്മാനുവല്‍-ശാന്തമ്മ ദമ്പതികള്‍ കിഡീസ് കോര്ണര്‍ എന്ന കടയില്നി്ന്ന് ഒരു കമ്പ്യൂട്ടര്‍ നിയന്ത്രിത, എന്നാല്‍ യഥാര്ത്ഥമാണ് എന്ന് തോന്നിക്കുന്ന സ്വഭാവവും മനുഷ്യരൂപവുമുള്ള ഒരു കുഞ്ഞിനെ വാങ്ങിക്കുന്നതിലൂടെയാണ് കഥ തുടങ്ങുന്നത്. ഒരു ഉപഭോക്തൃസമൂഹമായി നാം ചുരുങ്ങികൊണ്ടിരിക്കുന്നതിന്റെ എല്ലാ പ്രശ്നങ്ങളും ഈ കഥയില്‍ വരച്ചുകാട്ടുന്നുണ്ട്. കിഡീസ് കോര്ണര്‍ സന്ദര്ശിക്കാന്‍ വന്ന ദമ്പതികള്‍ ബിസിനസ്സിനെപ്പറ്റി പറയുന്നത് ഇങ്ങനെയാണ്. “എല്ലാം കുഞ്ഞിനൊപ്പം വെച്ചിട്ടുള്ള കാറ്റലോഗിലുള്ള കാര്യങ്ങളാണ് എങ്കിലും ഒരിക്കല്‍ കൂടി പറയാം. കറന്റ് പോയി ഒരുമണിക്കൂര്‍ നേരത്തേക്ക്‌ കുഞ്ഞിനൊന്നും സംഭവിക്കില്ല. ഉദാഹരണത്തിന് ഫ്രിഡ്ജിലെ ഇറച്ചിയും മീനും പോലെ തന്നെ ഒരുമണിക്കൂര്‍ നേരത്തേക്ക് വലിയ ചീച്ചലൊന്നും ഉണ്ടാകില്ല”. കച്ചവടത്തിന്റെ എല്ലാ തന്ത്രങ്ങളും ഇതില്‍ വരുന്നതോടൊപ്പം എന്തും വാങ്ങിക്കാം എന്ന ഉപഭോക്തൃമനസ്സിനുമീതെ കൊച്ചുബാവ തൂക്കിയിടുന്ന ഡെമോക്ലീസിന്റെ വാളാണ് കൊക്കരണി എന്ന കഥ. കേരളത്തിന്റെ സാമൂഹികപ്രശ്നങ്ങളിലേക്ക് വിരല്‍ചൂണ്ടുന്ന കഥയില്‍ കേരളം നേരിടുന്ന വലിയ പ്രതിസന്ധികളില്‍ ഒന്നായ വൈദ്യുതിക്കമ്മി പ്രശ്നം എത്ര രസകരമായാണ് വെറും നാല് വരികളിലൊതുക്കി അവതരിപ്പിച്ചിരിക്കുന്നത്. “കിഡീസ് കോര്ണറിന്റെ ഏജന്സി ഇങ്ങോട്ട് തരാന്‍ വിദേശയൂണിറ്റിനു താല്പര്യം ഇല്ലാതിരുന്നതിന്റെ പ്രധാനകാരണം ഈ പവര്‍ പ്രോബ്ലംസാണ്. ഇനിയൊരു നൂറ്റാണ്ട് നടന്നാലും ഇക്കാര്യത്തില്‍ നമ്മള്‍ ഈ തെണ്ടല്‍ നിര്ത്തുമെന്ന് തോന്നുന്നില്ല”. ഇത്തരത്തില്‍ കഥയില്‍ ഒളിപ്പിച്ചുവെച്ച കറുത്ത ചിരി മലയാളിയുടെ സഹജമായ കാപട്യത്തിനു മീതെ വിമര്ശനനത്തിന്റെ ചീളാണ്. ഇത്തരത്തില്‍ നിരവധി ഭാഗങ്ങള്‍ കഥയിലുണ്ട്. ആഗോളതാപനത്തെ കുറിച്ച് വളരെ മുമ്പ്‌ തന്നെ വന്നു തുടങ്ങി എങ്കിലും അത്തരം ചര്ച്ചകള്‍ സാധാരണക്കാരനിലേക്ക് എത്തുന്നത് ഈയിടെയാണ്. ഭൂമി ചുട്ടുപൊള്ളുകയാണെന്നും ഓസോണ്‍ പാളിക്ക് വിള്ളലുണ്ട് എന്ന വിഷയം ഇന്ന് ചായക്കടയിലും ചര്ച്ചാവിഷയമാണ്. എന്നാല്‍ ഇക്കാര്യങ്ങള്‍ കൊച്ചുബാവ കഥയില്‍ കൊണ്ടുവന്ന രീതി രസകരമാണ്. കുഞ്ഞിന്റെ കച്ചവടത്തിനിടയില്‍ ഇക്കാര്യം “കിഡീസ് കോര്ണറിന്റെ ഉടമ മി: മിഷല്‍ വിവരിക്കുണ്ട്. “ക്ലോറോ ഫ്ലൂറോ കാര്ബണുകള്‍” മൂലം ഓസോണ്‍ പാളിക്ക് ഇനിയും ക്ഷതമേല്ക്കുകയാണെങ്കില്‍, ഭൂമി ഇതുപോലെ ചൂടില്‍ കത്തി ഉരുകുകയാണെങ്കില്‍ കുഞ്ഞിനെ പുറത്തിരുത്തുക എന്നത് 15 മിനിറ്റാക്കി ചുരുക്കണമെന്നു മാത്രം.
ഹോമറുടെ തലച്ചോറ്‌, പ്രോമിത്യൂസിന്റെ ഹൃദയം, ഹെര്ക്കുലീസിന്റെ കൈകാലുകള്‍... അടുത്ത പേജിലെ കുഞ്ഞ് ഇതിനെക്കാള്‍ സുന്ദരന്‍. മുയല്‍ക്കുഞ്ഞിന്റെ മുഖം, ഹിറ്റ്‌ലറുടെ തലച്ചോറ്, രാവണന്റെ ഹൃദയം’’... ഇത്തരത്തില്‍ തങ്ങള്‍ വാങ്ങി വളര്ത്തുന്ന ഷിന്ഗര്‍ ഇമ്മാനുവല്‍ എന്ന കുഞ്ഞിന്റെ വളര്ച്ചയും സാമൂഹികമാറ്റങ്ങളും തുറന്നുകാണിക്കുന്ന കഥയാണിത്‌.

3.അടുക്കള

“ ഒരു സ്ത്രീയെ സ്നേഹിക്കുകയെന്നാല്‍,
കരിയും, മെഴുക്കും പുരണ്ട പകലിനെ
സ്വര്ഗത്തിന്റെ പൂമ്പൊടി ഉച്ഛ്വസിക്കുന്ന
വാനമ്പാടിയായി മാറ്റുമെന്നാണ്”
(ദേശാടനം: സച്ചിദാനന്ദന്‍)
 
ഇദ്ദേഹത്തിന്റെ അടുക്കള എന്ന കഥ തികച്ചും ഒരു സ്ത്രീപക്ഷരചനയാണ്. ബാവയുടെ ഭാഷയില്‍ അടുക്കള ഒരു വേവുനിലമാണ്. കഥയിലെ നായിക കോകിലയെപ്പോലുള്ളവര്‍ വെന്ത് കരിപുരണ്ട് ജീവിക്കുന്ന വേവുനിലം. ഭര്ത്താവിന്റെ തീന്മേശയ്ക്ക് മുന്നിലിരുന്നുള്ള വിളി കേട്ടാല്‍ ഓടിയടുക്കേണ്ട, ആവശ്യങ്ങള്‍ വേണ്ടവിധത്തില്‍ നിര്‍വഹിക്കേണ്ട, നാളത്തെ പകലില്‍ അവനൂട്ടാന്‍ എന്തെന്ന് ഇന്നുതന്നെ ഓര്‍ത്താല്‍ ഒരു സ്വപ്നത്തില്‍ നിറച്ച് അതുമാത്രം കാണേണ്ട വെറും ഒരു പെണ്ണ്. ഇവിടെ പെണ്ണ് ഒരു യന്ത്രം മാത്രമാണ്. ഭര്ത്താവിന്റെ ഏമ്പക്കത്തിനോപ്പം മനംപുരട്ടേണ്ട യന്ത്രം. മലയാളത്തിലെ ഏറ്റവും മികച്ച സ്ത്രീപക്ഷരചനകളില്‍ ഒന്നാണ് ഇത്. ആഖ്യാനത്തിലെ വ്യത്യസ്തതയാണ് കഥയുടെ കരുത്ത്‌. ഈ കഥ ഫെമിനിസ്റ്റ്‌ കാഴ്ചകളില്‍ പോലും വേണ്ട വിധത്തില്‍ തടഞ്ഞില്ല. സ്ത്രീകളുടെ ജീവിതയാഥാര്ത്ഥ്യങ്ങളെ തുറന്നു കാണിക്കുന്ന ജീവനുള്ള ഒരേടാണ് അടുക്കള എന്ന കഥ.

4.പ്രണയം

അടുക്കളയിലെ കോകിലയെപ്പോലെയല്ല ഈ കഥയിലെ പൂജ. അവള്‍ ആധുനിക ജീവിതത്തെ ചേര്‍ത്തുപിടിച്ച് അതിനുസരിച്ച് സ്വഭാവവും ജീവിതശൈലിയും വേഷവും മാറ്റുന്നവളാണ്. അതുകൊണ്ടുതന്നെ ഭാരതസ്ത്രീതന്‍ ഭാവശുദ്ധി എന്ന കണ്സപ്റ്റിനെ അവള്‍ അത്ര സീരിയസായി കാണുന്നില്ല. എന്നാല്‍ പൂജയുടെ ഭര്ത്താവ് അവിനാശ് അങ്ങിനെയല്ല. ആധുനികജീവിതത്തോട് ഒപ്പമോടി എല്ലാം അനുഭവിച്ചറിയുകയും എന്നാല്‍ തന്റെ മുന്നില്‍ ആദ്യരാത്രി കാലെടുത്തുവെക്കുന്ന പൂജ വെള്ള കസവ് പുടവയെടുത്ത് മുല്ലപ്പൂ ചൂടി നാണത്തോടെ മുഖം താഴ്ത്തി കാലിന്റെ തള്ളവിരല്‍ കൊണ്ട് ചിത്രം വരയ്ക്കുന്നവളായിരിക്കണമെന്നാണ് ആഗ്രഹം. ജീവിതത്തിലെ എല്ലാ സുഖങ്ങളും ഒരുമിച്ചനുഭവിച്ച ശേഷം കല്ല്യാണമെന്ന നാട്ടുനടപ്പനുസരിച്ച് ആദ്യരാത്രിയിലെ അഭിനയം എന്തിനാണെന്നാണ് പൂജയുടെ ചോദ്യം. ഭാരതപൈതൃകത്തെപ്പറ്റി താന്‍ പഠിച്ചു കഴിഞ്ഞതിനാല്‍ ഈ കാര്യങ്ങള്‍ തനിക്ക് നിര്‍ബന്ധമാണെന്ന് അവിനാഷും പറയുന്നു. നാല് മാസം ഗര്ഭിണിയായ പൂജ അത്തരത്തിലുള്ള ആദ്യരാത്രി മനസാ സ്വീകരിക്കാന്‍ തയ്യാറല്ല. അത് കൊണ്ടുതന്നെ ജീന്സും ടോപ്പുമിട്ടാണ് അവള്‍ മണിയറയിലേക്ക്‌ വരുന്നത്. ഇത് അവിനാശിനെ ചൊടിപ്പിക്കുന്നു. തുടര്ന്നുള്ള ഇവരുടെ തര്ക്കത്തിലൂടെയാണ് കഥ പറയുന്നത്. ആഖ്യാനത്തിന്റെ ശക്തിയാണ് പ്രണയം എന്ന കഥയെ വ്യത്യസ്തമാക്കുന്നത്.
ആരും കാണാത്ത കാഴ്ച തേടി, ആരും എത്തിപ്പെടുന്നതിനു മുമ്പേ കഥകള്‍ തേടി അവിടേക്ക് കൊച്ചുബാവ വേഗത്തില്‍ ചെല്ലാറുണ്ട്. ജീവിതത്തിലും അദ്ദേഹമത്‌ ആവര്ത്തിച്ചു. കഥകള്‍ ബാക്കിവെച്ച് കൊച്ചുബാവ പറന്നുപോയി. “നിങ്ങള്‍ ജീവിച്ചു മരിച്ചു. ഒക്കെ ശരി, പക്ഷെ നിങ്ങള്‍ ചെയ്ത അത്ഭുതമെന്ത്‌” കൊച്ചുബാവ തന്നെ ചോദിച്ച ചോദ്യമാണിത്. കഥയില്‍ കുറെ അത്ഭുതങ്ങള്‍ കാണിച്ചുകൊണ്ട് എന്തിനാണ് കൊച്ചുബാവ ഇത്ര വേഗത്തില്‍ പറന്നുപോയത്?