Followers

Sunday, September 2, 2012

മേധ പട്കര്‍ ഇന്ത്യന്‍ ജനതയുടെ രാഷ്ട്രീയക്കാരി

ഫൈസൽബാവ

 

‘ഒരു നയം സംബന്ധിച്ച് സംശയം വരികയാണെങ്കില്‍ ആ നയം ഏറ്റവും ദരിദ്രനായ മനുഷ്യനെ എങ്ങനെ അതു ബാധിക്കും എന്നു നോക്കി തീരുമാനമെടുക്കുക’. ഗന്ധിജിയുടെ ഈ വാക്കുകള്‍ക്ക് ഏറെ പ്രസക്തിയുണ്ട്. മേധാ പട്കറും ഇതേ വഴികളാണാവശ്യം എന്ന് വിശ്വസിക്കുന്ന രാഷ്ട്രീയക്കാരിയാണ്. മേധ ഉയര്‍ത്തി കാട്ടിയ രാഷ്ട്രീയ പ്രശ്നങ്ങള്‍ നിരവധിയാണ്. എങ്കിലും നമുക്കവരിന്നും പരിസ്ഥിതി പ്രവര്‍ത്തക മാത്രമാണ്. ഇന്ത്യയിലെ വിവിധ സമര മുഖത്ത് അണികള്‍ക്കൊ പ്പമിരുന്ന് ഉച്ചത്തില്‍ മുദ്രാവാക്യം വിളിക്കുന്ന, ജലസന്ധിലെ ആദിവാസികള്‍ക്കൊപ്പം കഴുത്തോളം വെള്ളത്തില്‍ മുങ്ങിക്കിടന്ന് സമരത്തിന് നേതൃത്വം നല്‍കിയ നര്‍മ്മദ താഴ്വരയിലെ *ദീദി വെറും പരിസ്ഥിതി പ്രവത്തക മാത്രമല്ല. അങ്ങിനെ മാത്രമായി ചുരുക്കി ക്കെട്ടാന്‍ ചില മാധ്യമങ്ങളും രാഷ്ട്രീയക്കരും നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുന്നു. ജനാധിപത്യ രാഷ്ട്രീയ വ്യവസ്ഥിതി നമുക്കിന്ന് ലഭിക്കുന്നുണ്ടെങ്കിലും തെരെഞ്ഞെടുപ്പ് രാഷ്ട്രീയം മാത്രമായി ചുരുങ്ങി പ്പോകുന്ന സമൂഹത്തില്‍ മേധയെ പോലുള്ള യഥാര്‍ത്ഥ രാഷ്ട്രീയ പ്രവര്‍ത്തകരുടെ നന്മയെ ഇല്ലാതാക്കുവനാണ് ഇക്കാലമത്രയും ചിലര്‍ ശ്രമിച്ചത്. മേധയെ ചുരുക്കി ക്കെട്ടാന്‍ അവര്‍ കണ്ടെത്തിയ ഒരേയൊരു വഴി അവരെ ഒരു പരിസ്ഥിതി പ്രവര്‍ത്തക മാത്രമായി കാണുക എന്നതായിരുന്നു. എന്നാല്‍ എല്ലാവരും കണ്ടില്ലെന്ന് നടിച്ച വികസനത്തിന്റെ രാഷ്ട്രീയത്തില്‍ ഞെരിഞ്ഞമരുന്ന ദരിദ്രരുടെ ശബ്ദം മേധയിലൂടെയാണ് പുറത്തേക്കെത്തിയത്.

മേധയുടെ ശബ്ദം നര്‍മ്മദയില്‍ മാത്രം ഒതുങ്ങി നിന്നില്ല. ആണവ ഇന്ധനം ഖനനം ചെയ്തു കൊണ്ട് പോകുന്നതിന്റെ ഫലമായി നിത്യ രോഗത്തിന്റെ ദുരിത ക്കയത്തില്‍ കഴിയുന്ന ജ്ഡാര്‍ഖണ്ഡ് ആദിവാസികളുടെ അതി ജീവനത്തിനായുള്ള സമരത്തിനു മുന്നില്‍ , നഗരം സൌന്ദര്ര്യ വല്‍ക്കരിക്കു ന്നതിന്റെ ഭാഗമായി ഇടതു പക്ഷം ഭരിക്കുന്ന പശ്ചിമ ബംഗാളിലെ കല്‍ക്കത്തയിലെ തെരുവു കച്ചവടക്കാരെ തുരത്തുന്ന തിനെതിരെ, ഗുജറാത്തിലെ ദഹാനുവില്‍ നിര്‍മ്മിക്കുന്ന തുറമുഖം മൂലം ലക്ഷ ക്കണക്കിന് മത്സ്യ തൊഴിലാളികളുടെ ജീവിതമില്ലാ താകുന്നതിനെതിരെ,
അവര്‍ക്ക് മാന്യമായ പുനരധിവാസം നല്‍കുന്നതിനു വേണ്ടി, മഹാരാഷ്ട്രയിലെ ധബോളയിലുള്ള എന്‍റോണിനെതിരെ, യു. പി. വൈദ്യുതി ബോര്‍ഡ് സ്വകാര്യ വല്‍ക്കരിക്കുന്ന തിനെതിരെ, തെഹ് രി അണ ക്കെട്ടി നെതിരെ, തൂത്തുക്കുടിയിലെ ചെമ്പു ഖനികളിലെ പാരിസ്ഥിതിക പ്രശ്നങ്ങള്‍‍ ക്കെതിരെ, കൂടംകുളം ആണവ നിലയത്തിനെതിരെ, ഗുജറാത്തിലേയും, ഒറീസ്സയിലേയും വംശീയ നരഹത്യ ക്കെതിരെ, സിഗൂരിലെ കര്‍ഷകര്‍ക്കൊപ്പം, ഭോപാല്‍ യൂണിയന്‍ കാര്‍ബൈഡ് ദുരന്തത്തിന് ഇരയായവരുടെ നീതിക്കു വേണ്ടി, പ്ലാച്ചിമടയില്‍ കൊക്കകോളയുടെ ജല ചൂഷണത്തി നെതിരെ,
അതിരപ്പിള്ളി – പാത്രക്കടവ് പദ്ധതികള്‍ക്കെതിരെ, അമേരിക്കയുമായി ഇന്ത്യ ഒപ്പിട്ട ആണവ കരാറിനെതിരെ, കരിമുകള്‍ , ഏലൂര്‍ , പെരിയാര്‍ മലിനീകരണ ങ്ങള്‍ക്കെതിരെ, മുത്തങ്ങയില്‍ നടന്ന അദിവാസി പീഡനങ്ങള്‍ ക്കെതിരെ, ആദിവാസികളുടെ ഭൂമി പ്രശ്നത്തില്‍ , ഇങ്ങനെ മുഖ്യ ധാരാ രാഷ്ട്രീയക്കാര്‍ കടക്കാന്‍ മടിക്കുന്ന വിഷയങ്ങളിലും, ഇന്ത്യയിലെ ഒട്ടു മിക്ക സാമൂഹിക, സാംസ്കാരിക, പാരിസ്ഥിതിക പ്രശ്നങ്ങളെ ക്കുറിച്ച് മേധ പട്കര്‍ തന്റെ നിലപാട് വ്യക്തമാക്കുന്നുണ്ടെന്ന് മാത്രമല്ല സജീവമായി ഇടപെടുന്നുമുണ്ട്. എന്നിട്ടും എന്തു കൊണ്ടാണ് മേധയെ ഒരു രാഷ്ട്രീയ ക്കാരിയായി കാണുവാന്‍ നാം മടിക്കുന്നത്. യഥാര്‍ത്ഥ രാഷ്ട്രീയത്തിന്റെ നീതി യുക്തമായ വഴിയിലൂടെ സഞ്ചരിക്കുന്ന മേധ പട്കര്‍ സമകാലിക മുഖ്യ ധാരാ രാഷ്ട്രീയക്കാരുടെ കണക്കില്‍ ഒരു ശല്യക്കരിയാണ്. അവര്‍ കരുതുന്നത്  എന്തും അനുസരിക്കുന്ന, എന്തും അടിച്ചേല്‍പ്പിക്കാന്‍ ഉള്ളരുമാണ് ജനങ്ങള്‍ എന്നാണ്. നാം നേടിയ രാഷ്ട്രീയ സാക്ഷരതയില്‍ എവിടെയോ പാളിച്ച പറ്റിയിരിക്കുന്നു. മനുഷ്യന് വേണ്ടി പ്രകൃതിക്ക് വേണ്ടി സംസാരിക്കാന്‍ ഇന്തയില്‍ ഇന്ന് ആളില്ലാതായിരിക്കുന്നു. സംസാരിക്കുന്നതത്രയും അവനവനു വേണ്ടി, ജാതിക്കു വേണ്ടി, മതത്തിനു വേണ്ടി....അല്ലാതെ മനുഷ്യന് വേണ്ടി ആര് വാദിക്കും. ശത കോടീശ്വരന്മാരെ സംരക്ഷിക്കാന്‍ പലരും രംഗത്ത് ഉണ്ട് എന്നാല്‍ ഗവര്‍ന്മെന്റ്  തന്നെ ആട്ടിയിറക്കുന്ന ജനതയ്ക്ക് ഒപ്പം നില്ക്കാന്‍ നമ്മുടെ രാഷ്ട്രീയക്കാര്‍ പോലും ഉണ്ടാവാറില്ല അതിനു ഉത്തമ ഉദാഹരണമാണ് നര്‍മ്മദാ സരോവര്‍ പദ്ധതി മൂലം കിടപ്പാടം നഷ്ടപെട്ട ആദിവാസികളെ നമ്മുടെ മുഖ്യധാരാ കണ്ടില്ലെന്നു നടിച്ചത്.... ഇവര്കൊപ്പമാണ് മേധാ പട്കര്‍ പൊരുതുന്നത് ഈ യാതാര്‍ത്ഥ്യം തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കുന്നതാണ് യഥാര്‍ത്ഥ രാഷ്ട്രീയം. അതുകൊണ്ടാണ് മേധാ പട്കര്‍ ഇന്ത്യന്‍ ജനത ആവശ്യപ്പെടുന്ന രാഷ്ട്രീയക്കരിയാണ് എന്ന് പറയുന്നത്.