Followers

Sunday, September 2, 2012

ശിക്ഷ

 സന്തോഷ് പാലാ
mcsanthosh@yahoo.com


രാത്രികാലങ്ങളില്‍
നിലാവിലേക്ക്
ശ്രദ്ധയരുത്;
നിഴലുകളിലേക്കാവട്ടെ
അത്.

വിരൂപമായ നിഴലില്‍
എത്ര നോക്കിയിട്ടും
കണ്ണകളതിലെവിടെയെന്ന്
തിരിച്ചറിയാനാവുന്നുണ്ടോ?

ഒച്ച 
ഉയര്‍ന്നുതാഴുമ്പോള്‍
നിഴലുകളെങ്ങെനെയാവുമത്
വരയ്കുകയെന്നറിയാനാവുന്നുണ്ടോ?

തൊട്ടുനില്‍ക്കുമ്പോള്‍
ഒത്തുചേരുന്ന
ചൂടെവിടയാണതിലുണ്ടാകുകയെന്ന്
അന്വേഷിച്ചിട്ടുണ്ടോ?

പകല്‍ വെളിച്ചത്തില്‍
സൂര്യനെ നോക്കി
ചന്ദ്രനാണെന്നും
രാത്രിയില്‍
തിരിച്ചും പറയുന്നൊരു
നിഴലാണെന്റേത്.

വളര്‍ന്നു വളര്‍ന്നു
വലുതാകുമ്പോഴും
വളര്‍ച്ച മുരടിച്ചു
വലയുന്നൊരെണ്ണം.

ചിന്താക്കുഴപ്പത്തി-
ലുള്ളിലുരുണ്ടുകേറുന്നതും
നാവു കുഴയുന്നതും
തൊണ്ട വരണ്ടുനീറുന്നതുമൊക്കെ-
യടയാളപ്പെടുത്തേണ്ടേ?

സങ്കടങ്ങള്‍ 
എവിടെയെങ്കിലും
പകര്‍ന്നുവെന്ന് വിചാരിച്ച് 
ശിക്ഷിക്കരുതെന്നു പറയാന്‍
മുന്‍‌കൂര്‍ ജാമ്യമെടുത്തതാണ്.