Followers

Thursday, April 5, 2012

സൗഹൃദം


ശ്രീദേവി നായർ


കണ്ണടച്ചാലും മനസ്സിന്റെ മുറ്റത്ത്

കണ്ണീരൊപ്പുന്നു കാലമാം തോഴന്‍
ഓര്‍മ്മകള്‍ തന്നുടെ ഓലക്കുടക്കീഴില്‍
ഓര്‍ക്കാതിരിക്കുന്നു കപടമായ് തോഴന്‍

മയില്‍പ്പീലിയും പിന്നെ മഷിത്തണ്ടുമായി
അക്ഷരക്കൂട്ടത്തില്‍ നിന്നൊപ്പം കൂടി,
നിന്നെക്കുറിച്ചുള്ള ചിന്തകള്‍ കൊണ്ടും ഞാന്‍
മനസ്സില്‍ പണിഞ്ഞൊരു മഴവില്‍ക്കൂടാരം.

കണ്ണുകള്‍ കൊണ്ടു കഥ പറഞ്ഞു,
മനസ്സുകള്‍കൊണ്ടു ശില്പം മെനഞ്ഞു,
ഒരുമയായെന്നുമൊപ്പം കഴിഞ്ഞു
പിരിയാത്ത മനസ്സുമായ് പിറകേയലഞ്ഞു.

കൂട്ടായ് നിന്നു കൂടെനടന്നു,
അറിയാത്ത അര്‍ത്ഥങ്ങളറിയിച്ചുതന്നു,
അകലേയകന്നു അറിയാതെനിന്നു,
അരികിലേയോര്‍മ്മകള്‍ നിഴലായ് മറഞ്ഞു.


പഴകിയ താളുകള്‍ വെറുതേമറിച്ചു,
അറിയാത്ത പേരിനായ് പരതിത്തളര്‍ന്നു.
ഓര്‍മ്മയിലിന്നെന്റെ പേരിനായ് വീണ്ടും
വെറുതേ തെരഞ്ഞു നീ പുസ്തകത്താളില്‍


നിന്നെ ക്കുറിച്ചുള്ളൊരോര്‍മ്മകള്‍ കൊണ്ടു ഞാന്‍
മനസ്സിന്റെ മുറ്റത്തൊരൂഞ്ഞാലുകെട്ടി
പാടാന്‍ തുടിച്ചൊരെന്‍ മനംവീണ്ടും
അറിയാത്ത ദുഃഖത്തിനീണങ്ങള്‍ മീട്ടി.